2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

കനത്ത മഴ ജനജീവിതം സ്തംഭിച്ചു.



കനത്ത മഴ ജിദ്ദയില്‍ ജനജീവിതം സ്തംഭിച്ചു.

മഴയും വെള്ളപോക്കവും ഒന്നും മലയാളിക്ക് പുതുമയല്ല. കാരണം വര്‍ഷാ വര്ഷം നാം ഇത് കാണുന്നതും ദുരിതങ്ങള്‍ അനുഭവിക്കുന്നതുമാണ്. എന്നാല്‍ താരതമ്യേന മഴ കുറഞ്ഞ ഗള്‍ഫ്‌ മേഖലയില്‍  ഇതിനാല്‍ നേരിടുന്ന ദുരിതം ചെറുതല്ല. കനത്ത മഴ ഇപ്പോള്‍ ദുരന്തമായി ഭവിച്ചിരിക്കയാണ് ജിദ്ദയിലെ ജനങ്ങള്‍ക്ക്‌. സൌദിയിലും അതുപോലെ ഗള്‍ഫ്‌ നാടുകളിലും ഒരു മഴ കിട്ടുക എന്നത് എല്ലാവര്ക്കും സന്തോഷം നല്‍കുന്ന കാര്യം പോലെ തന്നെ വാര്‍ത്ത‍ കൂടിയാണ് .
മരുഭൂമികള്‍ നിറഞ്ഞ  ഗള്‍ഫിലെ ചുറ്റുപാടില്‍ മഴ ലഭിക്കാനായി പ്രത്യേക പ്രാര്‍ഥനകള്‍ തന്നെ നടത്താറുണ്ട്‌. സൌദിയില്‍ ഇതിനു രാജാവ്‌ ആഹ്വാനം ചെയ്യുകയും വെള്ളിയാഴ്ച പ്രാര്‍ഥനയില്‍ ഇമാമുമാര്‍ പ്രത്യേകമായി ഉള്‍പെടുത്തുകയും
ചെയ്യുന്നുണ്ട്. (ഇത് നബി ചര്യ കൂടിയാണ് , മഴകിട്ടാതെ ജനം വലയുമ്പോള്‍ മഴ ലഭിക്കാനായി പ്രാര്‍ത്ഥിച്ചുകൊണ്ട്  നമസ്കാരം തന്നെ നടത്തുക എന്നത് ഇസ്ലാമിക മാതൃക ആണ്. ജനങ്ങള്‍ക്ക്‌ ദുരിതം ഇല്ലാത്ത അനുഗ്രഹീതമായ് മഴക്കായി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കും)
വളരെ കുറഞ്ഞ സമയം വര്‍ഷത്തില്‍ ഒരിക്കല്‍ ഉണ്ടാകുന്ന മഴയുടെ അനന്തര ഫലമാണ് ഇവിടെ ദുരിതപൂര്‍ണമായി കാണുന്നത്. അപ്പോള്‍ നാട്ടിലെ പോലെ ഒന്നോ രണ്ടോ മാസം മഴക്കാലമായാല്‍ സ്ഥിതി എന്തായിരിക്കും, എല്ലാം അറിയുന്ന പ്രപഞ്ച സ്രഷ്ടാവിന്റെ ദൃഷ്ടാന്തങ്ങള്‍ തന്നെ ഇതെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കാം
ഇന്നലെ ജിദ്ദയില്‍ ഉണ്ടായതും കനത്ത മഴ ആയിരുന്നു. ഒരു അപ്രഖ്യാപിത അവധിയാണ് ഇന്നത്തെ അവസ്ഥ എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ഇന്നലെ സ്കൂളില്‍  പോയ കുട്ടികളെ ഇന്നാണ് മടക്കി കൊണ്ട് വന്നെതെന്നു നമ്മുടെ പ്രമുഖ ബ്ലോഗര്‍ അജിത്‌ നീര്‍വിളാകനുമായി സംസാരിച്ചപ്പോള്‍ മനസ്സിലായി.
ജന ജീവിതം സ്തംഭിച്ചിരിക്കുകയാണ്.

വെബ്‌ ദുനിയ നല്‍കിയ വാര്‍ത്ത‍ ഇവിടെ പങ്കു വെക്കുന്നു.
സൌദി അറേബ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ജിദ്ദയിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനജീവിതം ദുരിതത്തിലായി‍‍. നഗരം കണ്ട സമീപകാലത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും വാഹന ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. നഗരത്തില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിനടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഒരു അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി എന്ന് “അറബ് ന്യൂസ്” റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ കുടുങ്ങിപ്പോയിട്ടുണ്ട്. കിംഗ് അബ്ദുള്‍ അസീസ് സര്‍വകലാശാലയില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ഷോക്കേറ്റ് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
നഗരത്തിലെ താഴ്ന്നയിടങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. 2009 നവംബറില്‍ 123 പേരുടെ മരണത്തിനിടയാക്കിയ അപ്രതീക്ഷിത പ്രളയത്തെക്കാള്‍ ശക്തമായിരുന്നു ഇത്തവണത്തേത്. ബുധനാഴ്ച മൂന്ന് മണിക്കൂര്‍ കൊണ്ട് 111 മില്ലീമീറ്റര്‍ മഴയാണ് നഗരത്തില്‍ പെയ്തത്.
കനത്ത മഴയില്‍ ഭൂഗര്‍ഭ ടാങ്കുകളിലെ മലിനജലം പ്രളയ ജലത്തിനൊപ്പം ചേര്‍ന്ന് നഗരമാകെ ദുര്‍ഗ്ഗന്ധപൂരിതമായിരിക്കുകയാണ്. കനത്തമഴയെ കുറിച്ച് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കാത്തതില്‍ നഗരവാസികള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ആളുകള്‍ വീടുവിട്ട് വെളിയില്‍ പോകരുത് എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: